Saturday, June 15, 2013

അമളി പി പി, ക്ലാസ് :അഞ്ച് ബി

അന്ന് ഒരു ബുധനാഴ്ച, സമയം പതിനൊന്നു മണി ആയിക്കാണും,എന്നൊക്കെ പറഞ്ഞു തുടങ്ങാന്‍ ആഗ്രഹമുണ്ട്, പക്ഷെ ദിവസമൊന്നും ഓര്‍മയില്ല..ആകെ ഓര്‍മയുള്ളത് അഞ്ചാം ക്ലാസ് ബി...ഭൂമിവാതുക്കല്‍ എം എല്‍ പി സ്കൂളിലെ പണ്ടം മണക്കുന്ന ക്ലാസ്.. പണ്ടത്തിന്റെ മണവും എന്റെ ക്ലാസ്സും തമ്മിലുള്ള ബന്ധം പറയുവാണെങ്കില്‍ ഞങ്ങള്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോ കിട്ടിയ ക്ലാസ് താഴെ അങ്ങേ അറ്റത്തുള്ള മുറി..ഇറച്ചിപ്പീടികയില്‍ നിന്നും പണ്ടം കൊണ്ടിടുന്ന കുഴിയുടെ തൊട്ടടുത്ത ക്ലാസ്..മണം സഹിക്ക വയ്യാതെ ഞങ്ങള്‍ ഉള്ള ശ്രമങ്ങളൊക്കെ നടത്തി നോക്കി അവിടെ നിന്നും ക്ലാസ് മാറ്റിക്കിട്ടാന്‍, പക്ഷെ ആ ശ്രമത്തിനു ഫലം കിട്ടിയത് ആ അധ്യായന വര്ഷം കഴിയാനായപ്പോ..സാരമില്ല അവസാനമെങ്കിലും കുറച്ചു കാലം പണ്ടത്തിന്റെ മണം ഇല്ലാതെ ക്ലാസ്സില്‍ ഇരിക്കാലോ എന്ന് സമാധാനിച്ചു..
ആ വര്ഷം കഴിഞ്ഞു പിന്നെ അഞ്ചാം ക്ലാസില്‍ എത്തിയപ്പോയല്ലേ കഥ, അഞ്ച് ബി, അതെ ആ അറ്റത്തുള്ള ക്ലാസ്സില്‍ വീണ്ടും..!!! അങ്ങനെ രണ്ടു വര്‍ഷത്തോളം പണ്ടത്തിന്റെ മണം അടിച്ചു ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യം കിട്ടിയവന്‍..!!..,..
വിഷയം അതല്ല.. ആ ക്ലാസ്സില്‍ വെച്ച് എനിക്ക് പറ്റിയ ഒരു അമളി...എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ എന്റെ സ്നേഹം കാണിക്കാന്‍ ശ്രമിച്ചപ്പോ സംഭവിച്ച അമളി..!!
അന്ന് ക്ലാസ്സില്‍ മാഷില്ലാതെ ഇരുന്നു സൊള്ളുന്നതിനിടയില്‍ ഓരോരുത്തരും വീമ്പും വീരത്വരവും തനിക്കു അതുണ്ട് ഇതുണ്ട് എന്നൊക്കെ പറയുന്നതിനിടയ്ക്ക് ഞാനും പറഞ്ഞു എന്റെ വീട്ടില്‍ ആ സാധനം  ഉണ്ട് എന്ന്(എന്താണെന്ന് ഞാന്‍ വഴിയെ പറഞ്ഞു തരാം).. അപ്പോഴാണ്‌ എന്റെ ആത്മമിത്രം സലീല്‍ പറയുന്നത് അവനു അത് ഭയങ്കര ഇഷ്ട്ടമാണെന്ന്.. കുറച്ചു കഴിഞ്ഞു മാഷ്‌ വന്നപ്പോ എല്ലാം നിന്നു, അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയപ്പോ വൈകുന്നേരത്തെ ചായയും കഴിഞ്ഞു ഇരിക്കുമ്പോ സലീലിനു ഇഷ്ട്ടമാണ് എന്ന് പറഞ്ഞ സാധനം അവനു കൊണ്ട് കൊടുക്കണം എന്ന് മനസ്സില്‍ വല്ലാത്ത ഒരു ആഗ്രഹം.. പക്ഷെ ഉമ്മയോട് ചോദിച്ചാല്‍ തരില്ല എന്ന് അറിയാവുന്നത് കൊണ്ട് ചോദിച്ചില്ല,പകരം ഉമ്മ കാണാതെ അടിച്ചു മാറ്റി..!
ഇനി ഇതെങ്ങനെ ആരും കാണാതെ അവനു കൊണ്ട് കൊടുക്കും എന്നതായി വിഷയം... അപ്പോഴാണ്‌ കുഞ്ഞു മനസ്സില്‍ ബുദ്ധി ഉദിച്ചത്, ഉപ്പ സാധനങ്ങള്‍ വാങ്ങി വരുന്നത് പത്രത്തില്‍ പൊതിഞ്ഞിട്ടല്ലേ, അത് പോലെ ഞാനും അത് പത്രത്തില്‍ പൊതിഞ്ഞു വെച്ചു..പിറ്റേ ദിവസം ആവേശത്തോടെ എണീറ്റു, എന്റെ സുഹൃത്തിനു ഇഷ്ട്ടപ്പെട്ട സാധനം കൊണ്ട് കൊടുക്കാന്‍ പോകുന്ന ദിവസത്തിന്റെ ഉന്മേഷം..!! രാവിലെ മദ്രസയില്‍ വെച്ച് അവനെ കണ്ടപ്പോ ഒന്നും പറഞ്ഞില്ല, കാരണം സ്കൂളില്‍ ഇന്റെര്‍വല്‍ സമയത്ത് ഒറ്റയ്ക്ക് ഒരു ഭാഗത്ത്‌ വിളിച്ചു കൊണ്ട് പോയി സര്‍പ്രൈസ് ആയി കൊടുക്കാന്‍..!!,... അങ്ങനെ മദ്രസ്സ കഴിഞ്ഞു, വീട്ടിലെത്തി സ്കൂളിലേക്ക് ബുക്കും എടുത്തു ഇറങ്ങി..ഉമ്മ കാണാതെ തലേ ദിവസം പൊതിഞ്ഞു വെച്ച സാധനം, ഇറങ്ങാന്‍ നോക്കുമ്പോ ഉമ്മാന്റെ കണ്ണ് വെട്ടിച്ചു പോക്കെറ്റില്‍ ഇട്ടു ഓടി...
സ്കൂളില്‍ എത്തി, ക്ലാസ്സിലേക്ക് നോക്കി..ഇല്ല അവന്‍ എത്തിയിട്ടില്ല...അപ്പൊ ഇന്റെര്‍വലിനു തന്നെ കൊടുക്കാം... മാഷെയും കാത്തു ഇരിക്കുമ്പോ ചെറിയ ഒരു ശങ്ക, പോക്കെറ്റില്‍ നിന്നു നനവ്‌ പുരതോട്ടു വരുന്നുണ്ടോ..!!! നോട്ട്ബുക്കിലെ ഒരു പേജ് പറിച്ചു പോക്കെറ്റിനു മുകളില്‍ വെച്ചു, നനവ്‌ ആ പേപ്പര്‍ വലിച്ചെടുക്കാന്‍....,....
അങ്ങനെ ക്ലാസ്സില്‍ മാശെത്തി..  സൂപ്പി മാസ്റര്‍... ക്ലാസ്സില്‍ കയറിയ ഉടനെ മണം പിടിക്കുന്ന രൂപത്തിലുള്ള മുഖഭാവം കണ്ടപ്പോ എന്റെ ഉള്ളില്‍ ഭേജാര് കേറി തുടങ്ങി..പടച്ചോനെ, എന്റെ കള്ളി പിടിക്കപ്പെടുമോ..!! ഹേ, അത് പണ്ടത്തിന്റെ മണം ഉണ്ടോന്നു നോക്കുന്നതാവും എന്ന് സമാധാനിച്ചു ഇരുന്നു.. ഹാജര്‍ ഒക്കെ എടുത്തു മാഷ്‌ ഞങ്ങളുടെ ഇടയിലേക്ക് വന്നു..
എന്താടോ ഒരു പ്രത്യേക മണം..???
റബ്ബേ, കുടുങ്ങിയോ..!!
മാഷ്‌ ബെഞ്ചുകൾക്കിടയിലൂടെ നടന്നു അവസാനം ഞാന്‍ ഇരിക്കുന്ന സ്ഥലത്തെത്തി..
"എന്താ തസ്നീമേ നിന്റെ അടുത്ത് ഒരു ഭയങ്കര മണം, ഒന്ന് എണീറ്റെ..!!!"
പോക്കെറ്റില്‍ നിന്നും വരുന്ന നനവിന് പുറമേ സിബ്ബിന്റെ അടുത്തും നനവ്‌ വന്നോ എന്നൊരു സംശയം..!!! തപ്പി നോക്കി, ഭാഗ്യം..അത് സംഭവിച്ചിട്ടില്ല..!!! എന്നെ മെല്ലെ ബെഞ്ചില്‍ നിന്നും ഇറക്കി സൈഡില്‍ നിര്‍ത്തി, അടിമുടി ഒന്ന് നോക്കിയപ്പോ പോക്കെട്ടിന്റെ ഭാഗത്ത്‌ ഒരു തടിപ്പും ഒരു നനവും..!!! എന്താ അത് എന്ന് ചോദിക്കാതെ മാഷ്‌ പോക്കെറ്റില്‍ കയ്യിട്ടു.. അതെ,അത് സൂപ്പി മാഷുടെ കയ്യില്‍..!!!...,..

ക്ലാസ്സില്‍ കൂട്ടച്ചിരി..ഞാന്‍ ഉരുകി ഒലിച്ചു...കൂട്ടത്തില്‍ സലീലും ചിരിക്കുന്നത് കണ്ടപ്പോ ഒരു കുത്ത് വെച്ച് കൊടുക്കാന്‍ തോന്നി, കാരണം അവനും വേണ്ടി കൊണ്ട് വന്നിട്ട് എന്നെ പൊക്കിയപ്പോ അവനും ചിരിക്കാന്‍ മുന്നില്‍..!!!
"ഇന്റെര്‍വെല്ലിനു വീട്ടില്‍ പോയി പാന്റും മാറ്റിയിട്ടു ക്ലാസ്സില്‍ കേറിയാ മതി..!!"
മാഷിന്റെ ഉത്തരവ് വന്നു..!! രക്ഷപ്പെട്ടു, അടിയൊന്നും കിട്ടിയില്ല... പക്ഷെ മാനം, അത് ശെരിക്കും പമ്പ കടന്നു..!!! ക്ലാസ്സിലെ കുട്ടികളല്ലേ കണ്ടുള്ളൂ എന്നും സമാധാനിച്ചു അവിടെ ഇരുന്നു..

പിറ്റേ ദിവസം വീട്ടില്‍ നിന്നും കുറച്ചു വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ കടയിലേക്ക് അയച്ചു..പയിച്ചി സൂപ്പിക്കാന്റെ കടയില്‍ വലിയ തിരക്കിനിടയിലൂടെ നുഴഞ്ഞു കേറി ഞാന്‍ ലിസ്റ്റ് കൊടുത്തു.. ലിസ്റ്റും വാങ്ങി സൂപ്പീക്കാന്റെ ചോദ്യം;
 "തസ്നീമേ കുറച്ചു മരുന്ന് എനിക്കും കൊണ്ട് തരുമോ..!!!"
അതെ, അത് തന്നെ-കര്‍ക്കട സ്പെഷ്യല്‍ മരുന്ന്..!!

തലേ ദിവസം എന്റെ പോക്കെറ്റില്‍ നിന്നും പയിച്ചി സൂപ്പിക്കാന്റെ സുഹൃത്തായ സൂപ്പി മാസ്റര്‍ പിടികൂടിയ കര്‍ക്കട സ്പെഷ്യല്‍ മരുന്നിന്റെ കഥ സ്കൂളിനു പുറത്തും എത്തിയിരിക്കുന്നു..!! അവിടെ സാധനങ്ങള്‍ വാങ്ങാന്‍ നിന്ന ആളുകള്‍ സംഭവം കേട്ട് ചിരിക്കുന്നതിനിടയില്‍ ലിസ്റ്റ് കൊടുത്ത സാധനങ്ങള്‍ ഞാന്‍ വാങ്ങിയോ എന്ന് എനിക്ക് ഓര്‍മയില്ല.. ഇന്നും സൂപ്പി മാസ്റര്‍ എവിടെ കണ്ടാലും ഒന്ന് ചിരിക്കും, ആ ചിരിയുടെ പിന്നില്‍ അന്നത്തെ ആ മരുന്നിന്റെ മണമുണ്ടോ എന്ന് എനിക്ക് ഇപ്പോഴും സംശയം തോന്നാറുണ്ട്..!!

ലേബൽ: പ്രസവിച്ച സ്ത്രീകൾക്ക് ശരീര പുഷ്ട്ടിക്കു വേണ്ടി കർക്കിടക മാസത്തിൽ ഉണ്ടാക്കുന്ന ഒരു നാടൻ മരുന്നാണ് കർക്കിടകം സ്പെഷ്യൽ മരുന്ന്..പ്രസവ രക്ഷാ മരുന്ന് എന്നും അറിയപ്പെടുന്ന കറുത്ത നിറത്തിലുള്ള ഈ മരുന്ന് ഏകദേശം കറുത്ത ഹലുവ പോലെയിരിക്കും.. ഒരുപാട് നാടൻ പച്ചമരുന്ന് കൂട്ടുകൾ ഓട്ടുരുളിയിൽ എണ്ണയിൽ 6-8 മണിക്കൂർ തിളപ്പിച്ച്‌ കുറുക്കി എടുക്കുന്നതാണ് ഈ സ്പെഷ്യൽ ഐറ്റം.. ഇതിനു പ്രത്യേക മണമാണ്.. അതിന്റെ മണം വളരെ കൂടുതലാണ് എത്രത്തോളം എന്ന് വെച്ചാൽ ഇത് തിന്നു പിറ്റേ ദിവസം മൂത്രത്തിന് പോലും ആ മണമായിരിക്കും.. അതെ സമയം ശരീരം ശുദ്ധമാക്കാൻ ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.. 

Sunday, June 9, 2013

യുനിവെഴ്സിറ്റി ലീക്സ്

ബിരുദ പഠനത്തിന്റെ രണ്ടാം വർഷം, നാലാം സെമെസ്റ്റെർ.. പരീക്ഷകൾ ഓരോന്നായി കഴിഞ്ഞു..അവസാനത്തെ ഒരു പേപ്പർ മാത്രം ബാക്കി.. നാലാം സെമെസ്റ്റെരിലെ താരതമ്യേനെ എളുപ്പമുള്ള വിഷയം മാത്രം ബാക്കി.. അതിന്റെ തൊട്ടു മുന്നത്തെ ദിവസമാണ് വലിയ പെരുന്നാൾ വന്നത്.. അന്ന് വരെ ഒരു പെരുന്നാളിനു പോലും നാട്ടിൽ ഇല്ലാതിരുന്നിട്ടില്ല.. പരീക്ഷ തലയ്ക്കു മുകളിൽ ഉണ്ടെങ്കിലും നാട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു.. പരീക്ഷ പിന്നെയും വരും, ആ പെരുന്നാള് പിന്നെ കിട്ടില്ലല്ലോ..!!! ജാഫറിനെ കൂടെ കൂട്ടാൻ ഒന്ന് ശ്രമിച്ചു നോക്കി.. എവിടെ..!!! ഒരു രക്ഷയുമില്ല, അവൻ ഒടുക്കത്തെ പഠനം.. നാട്ടിലെ പെരുന്നാളിന്റെ ഓർമകളുമായി അവിടെ ഇരുന്നാൽ ഒരു വസ്തുവും പഠിക്കാനാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പിറ്റേ ദിവസം പെരുന്നാളും കൂടി അന്ന് വൈകുന്നേരം തന്നെ തിരിച്ചു വണ്ടി കേറാം എന്ന ഉദ്ദേശത്തോടെ രാത്രി 10:30നുള്ള മംഗള എക്സ്പ്രസ്സിൽ നാട്ടിലേക്ക് വണ്ടി കയറി.. കൂടെ പഠിക്കാനുള്ള പുസ്തകവും എടുത്തു(തെറ്റിദ്ധരിക്കേണ്ട,വീട്ടുകാരെ പറ്റിക്കാനാ)..
പരീക്ഷ സമയത്ത് നിരാശ കാമുകന്മാരെ പോലെ താടി വടിക്കാതെ നടക്കുന്ന അതേ കോലത്തിൽ വീട്ടിൽ കേറി ചെന്നപ്പോ വീട്ടുകാരൊന്നു ഞെട്ടി..!! പെട്ടെന്ന് ഷേവ് ചെയ്തു പ്രശ്നം പരിഹരിച്ചു വീട്ടുകാരോടും കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒപ്പം പെരുന്നാൾ ആഘോഷിച്ചു.. വൈകുന്നേരം ആയപ്പോയാണ് ഓർമ വന്നത്, തിരിച്ചു പോകണ്ടെന്നു.. 

വീട്ടിൽ ബാക്കിയുള്ള ബിരിയാണിയും അന്നത്തെ ദിവസം അകത്താക്കിയ വിവിധ അടുക്കളകളിൽ നിന്നും ഉണ്ടായ ബിരിയാണികളും എന്നെ പിറകോട്ടു വലിച്ചു... പരീക്ഷ നാളെ അല്ലല്ലോ, മറ്റന്നാളല്ലേ എന്ന് സ്വയം പറഞ്ഞു മനസ്സിലാക്കി വീട്ടിൽ തന്നെ കൂടി.. 
പിറ്റേ ദിവസം വീട്ടുകാരു ബുദ്ധിമുട്ടിച്ചപ്പോ പുസ്തകം എടുത്ത് പഠിക്കാനിരുന്നു.. ഇഷ്ട്ടപ്പെട്ട വിഷയം ആയതിനാൽ കുറെ എന്തൊക്കെയോ നോക്കി വെച്ച് ഒരു കണക്കിന് എന്തൊക്കെയോ പഠിച്ചു.. അന്ന് വൈകുന്നേരത്തെ മംഗളക്ക് തിരിച്ചു കോളേജിലേക്കു.. ഹോസ്റ്റലിൽ എത്തുമ്പോ സമയം രാത്രി 12 കഴിഞ്ഞിരുന്നു.. നാട്ടിൽ നിന്ന് കൊണ്ട് വന്ന ഫുഡ്‌ ഐറ്റംസ് ഒക്കെ വിതരണം ചെയ്തു കഴിഞ്ഞപ്പോ എല്ലാരും വീണ്ടും പഠിക്കാനിരുന്നു.. ജാഫർ വന്നു പറഞ്ഞു, "അളിയാ, ചോദ്യ പേപ്പർ കിട്ടിയിട്ടുണ്ട്.. വേണെങ്കിൽ നോക്കിക്കോ.."

ജാഫറിന്റെ അടുത്ത് നിന്ന് ചോദ്യം വാങ്ങി നോക്കിയപ്പോ ശെരിക്കും ഞെട്ടി.. ഞാൻ പഠിച്ചു വെച്ച കാര്യങ്ങൾ വെച്ച് ആ പരീക്ഷ എഴുതുകയാണെങ്കിൽ ജയിക്കാനുള്ള വകുപ്പ് പോലും ആവില്ല.. അവിടെ എല്ലാവരും ചോദ്യം വെച്ച് ഇരുന്നു പഠിച്ചു ഏകദേശം കവർ ചെയ്തിരിക്കുന്നു.. ഞാൻ ഇനി തല കുത്തി മറിഞ്ഞാലും 9മണിക്കുള്ള പരീക്ഷക്ക്‌ മുംബ് ഇത് പഠിച്ചു തീരില്ല.. എന്ത് ചെയ്യും എന്ന് ആലോചിച്ചു കണ്‍ഫ്യുഷൻ അടിച്ചു രണ്ടു ദിവസമായി എന്നെ പിരിഞ്ഞിരിക്കുന്ന എന്റെ സ്വന്തം കിടക്കയിലോട്ട് ഒന്ന് ചാഞ്ഞു.. കണ്‍ഫ്യുഷൻ ഉറക്കത്തിനു വഴി മാറിയത് എപ്പോഴാണെന്ന് അറിയില്ല, പെട്ടെന്ന് ഞെട്ടി എണീറ്റ്‌ സമയം നോക്കുമ്പോ രാവിലെ 6മണി..!!!

ഇനിയിപ്പോ വേറെ ഒരു രക്ഷയുമില്ല.. ആ ചോദ്യ പേപ്പർ പൂർണമായി ഒന്ന് നോക്കാൻ പോലും സമയമില്ല.. വരുന്നിടത്ത് വെച്ച് കാണാം എന്നും വെച്ച് ഞാൻ പഠിച്ചു വെച്ച ഭാഗങ്ങൾ ഒന്ന് റിവിഷൻ നടത്തി പരീക്ഷക്ക്‌ പോയി, അവസാന വട്ട മിനുക്ക്‌ പണികൾ നടത്തുന്ന ജാഫറിന്റെ മുന്നിലൂടെ...

പരീക്ഷ ഹാളിൽ ജാഫർ എന്റെ മുന്നിലാണ്.. ചോദ്യ പേപ്പർ വന്നു.. എടുത്തു നോക്കിയപ്പോ തലേ ദിവസം ജാഫറിന്റെ കയ്യിൽ കണ്ടത് അല്ലല്ലോ എന്നൊരു സംശയം.. മുന്നിൽ നിന്ന് സങ്കടത്തോടെ തിരിഞ്ഞു നോക്കുന്ന ജാഫറിന്റെ മുഖം കണ്ടപ്പോ സംശയം അസ്ഥാനത്തല്ല എന്ന് ഉറപ്പായി.. ഏകദേശ ചോദ്യങ്ങളും ഞാൻ നോക്കി വെച്ച ഭാഗത്ത്‌ നിന്ന്..!!! അത് എഴുതിപ്പിടിപ്പിക്കുന്നതിനിടക്ക് ജാഫർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടിരുന്നു.. കൂടെ മറ്റു സഖാക്കളും..

തിരിച്ചു റൂമിലെത്തിയപ്പോ ചിരിക്കണോ അതോ പൊട്ടിച്ചിരിക്കണോ എന്നാ സംശയത്തിൽ ആയി ഞാൻ.. അപ്പോഴാണ്‌ അറിഞ്ഞത് ജാഫർ മാത്രമല്ല പെരുന്നാളിന് നാട്ടിൽ പോകാതെ ഹോസ്റ്റൽ തന്നെ നിന്ന എല്ലാവരും ശശി ആയിട്ടുണ്ട്..!!! തലേ ദിവസം കണ്ഫ്യുഷൻ അടിച്ചു കിടക്കാൻ തോന്നിയ നിമിഷത്തെയും എന്നെ ഉറക്കിലേക്ക് തള്ളി വിട്ട ബിരിയാണിയെയും സ്തുതിച്ചു പോയി.. 

ഫലം വന്നു, പെരുന്നാളും ആഘോഷിച്ചു ബിരിയാണിയും തട്ടി പരീക്ഷയും പാസ് ആയി അഹങ്കരിച്ചു ജാഫറിന്റെയും മറ്റു സഖാക്കളുടെയും അടുത്ത് നിന്ന് പുറത്തിട്ടു നല്ല പൂശു കിട്ടിയതിന്റെ ഓർമ്മകൾ..!!! 

Wednesday, May 22, 2013

സൂചി..!!!



കർണാടകയിൽ എഞ്ചിനീയറിംഗിനു ഒന്നാം വർഷം.. സീനിയേർസിന്റെ റാഗ്ഗിംഗ് ഒക്കെ പേടിച്ചു ഒളിച്ചും പാത്തും ദിവസങ്ങൾ തള്ളി നീക്കുന്ന കാലം.. ജാഫറിന്റെ ഷർട്ടിന്റെ ബട്ടണ്‍ അലക്കുമ്പോ ഇളകി പോയെന്നും സൂചി ഇല്ലാത്തത് കൊണ്ട് വെച്ച് പിടിപ്പിക്കാൻ പറ്റാത്ത സങ്കടം പറഞ്ഞപ്പോ ഞങ്ങൾ പുറത്തു പോയി ഒരു സൂചി വാങ്ങാൻ പ്ലാൻ ഇട്ടു.. തലേ ദിവസം അംജദിനെ ഹൊസ്റ്റെലിന്റെ പുറത്തു നിന്ന് ഒരു സീനിയർ ഷർട്ട്‌ കൂട്ടിപ്പിടിച്ചു എടുത്തു പൊക്കിയപ്പോൾ ഉടുത്തിരുന്ന ലുങ്കി അഴിഞ്ഞു 'അന്തർ കോയി നഹി' ആയത് കൊണ്ട് സകലതും വെളിവായി എന്നൊക്കെ കേട്ടത് കൊണ്ട് ശ്രദ്ധയോടെ ഞങ്ങൾ പുറത്തിറങ്ങി.. കുറച്ചു ഉൾഭാഗത്തുള്ള ഒരു പെട്ടിക്കടയുടെ അടുത്തെത്തിയപ്പോയാണ് കൂട്ടത്തിലുള്ള ഷഫീഖിന്റെ സംശയം, 'എടാ, ഇവിടെ ഉള്ളവന്മാർക്ക് മലയാളം അറിയില്ലല്ലോ, നമുക്ക് കന്നഡയും..അപ്പൊ പിന്നെ നമ്മൾ എങ്ങനെ ഈ സാധനത്തിന്റെ പേര് പറഞ്ഞു കൊടുക്കും..?'
അതിനൊക്കെ വഴിയുണ്ട് നീ വാ എന്നും പറഞ്ഞു കൂട്ടത്തിൽ ആരോ ഊര്ജ്ജം പകർന്നു.. 

കടയുടെ അടുത്തെത്തിയപ്പോ കടക്കാരന്റെ ചോദ്യം, 'യേനു ബേക്കു..?'
ബ ബ്ബ ബ... ജാഫർ അഭിനയം തുടങ്ങി, വിവിധ ഭാവങ്ങൾ മുഖത്ത് വിരിയിച്ചു കൊണ്ട് ഷർട്ട്‌,നൂല്, ബട്ടൻസ് എല്ലാം ആക്ഷൻ കാണിച്ചു കൊടുത്തു.. അയാൾക്ക്‌ ഒന്നും മനസ്സിലായില്ല.. ഒരു അഞ്ച് പത്ത് മിനിറ്റ് ആ മൈമിംഗ് പരിപാടി തുടർന്നുവെങ്കിലും എന്താണ് പറയുന്നതെന്ന് മാത്രം ആ കടക്കാരന് മനസ്സിലായില്ല..  കൂടെ ഉള്ളവരൊക്കെ ശ്രമിച്ചു.. നോ ഫലം.. അതിനിടക്കാണ് ജാഫർ കലി കേറി 'ഈ പണ്ടാരം സൂചിക്ക് ഈ കന്നഡയിൽ എന്താണാവോ പറയുവാ' എന്ന് പറഞ്ഞത്..
അപ്പൊ ദേ കടക്കാരന്റെ ചോദ്യം, 'നിമ്മക്ക് സൂചി ബേക്കാ..? കൊടി, ഒന്തു രൂപ്പയെ..' ഒരു സൂചി നീട്ടിക്കൊണ്ട് നിൽക്കുന്ന കടക്കാരൻ..!!!

പാഠം ഒന്ന്‌: കന്നഡയിൽ സൂചിക്ക് സൂചി എന്ന് തന്നെ പറയും.. 

Sunday, April 28, 2013

മിഷീന്‍തറ


എന്റെ സുഹൃത്ത്‌ നൗഫലിന്റെ ഡയറി താളുകളിൽ നിന്നും ഒപ്പിയെടുത്തത് നിങ്ങൾക്ക് വേണ്ടി പങ്കു വെക്കുന്നു.. 
ഇടി വെട്ടി മഴപെയ്യുന്ന ഒരു പകലിലാണ് എന്നെ പ്രസവിച്ചത്. എന്റെ വീട്ടിലെ മിഷീന്‍തറയും സുഖ പ്രസവം. ഏടത്തിയുടെ തയ്യല്‍ മിഷീന്‍ വെച്ചത് കൊണ്ടാണ് ആ മുറിക്ക് മിഷീന്‍ തറ എന്ന് പേരു വന്നത് പോലും. ഇതെല്ലാം വലുതായപ്പോള്‍ ഉമ്മ പറഞ്ഞുതന്നതാണ്. ആ തയ്യില്‍ മിഷീന്‍ ഞാന്‍ ജനിക്കുന്നതിന് മുമ്പ് പണ്ടേക്കും പണ്ടേ വീട്ടില്‍ നിന്നും നാമാവശേഷമായിരുന്നു. ഞാന്‍ ജനിച്ച് രണ്ട് ദിവസം വരെ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്. കരച്ചിലോട് കരച്ചില്‍. ഉമ്മ എപ്പോഴും പറയും അങ്ങനെ ഞാന്‍ ജനിച്ചിട്ട് കാലം ഒരുപാടായി. ഇപ്പോള്‍ ഞാന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലാ. അതിന് മുമ്പെ ഒന്നും രണ്ടും ക്ലാസ് പഠിച്ചിട്ടുണ്ട്. '' മോശമില്ല പഠിക്കും'' എന്നെ പറ്റി ചോദിച്ചാല്‍ ടീച്ചര്‍ പറയും.. മൂന്നാം ക്ലാസിന് എന്തെ ഒന്നിനും രണ്ടിനുമില്ലാത്ത് ഇത്ര പ്രത്യേകത? എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും. ചോദിച്ചോളൂ, നോ പ്രോബ്ലം!
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ജീവിതത്തിലുണ്ടായ പ്രധാന സംഭവമാണ് ഞാനിവിടെ വിവരിക്കുന്നത്. ശ്രദ്ധിച്ചു കേള്‍ക്കുക.

അരക്കൊല്ല പരീക്ഷ കഴിഞ്ഞ് ഒരു ഉച്ച. ശ്രദ്ധിക്കണം. ഞാന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലാണ് ഇതുവരെ ആ സംഭവം നടന്നിട്ടില്ല. ഉച്ചക്കുള്ള കഞ്ഞികുടിക്ക് ശേഷം ഞാന്‍ ക്ലാസില്‍ വിശ്രമിക്കുകയാണ്. ഓരോന്നോര്‍ത്ത് ഇങ്ങനെയിരിക്കുമ്പോഴാണ് മുന്നില്‍ നിലത്ത് ചാടികിടക്കുന്ന മിഠായി കടലാസ്സില്‍ കണ്ണുടക്കിയത്. ഷമീമിന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റ് മിഠായിയുടെ കടലാസ്സ്. സ്വര്‍ണ്ണ നിറത്തില്‍ അത് എന്റെ മുന്നില്‍ കിടന്ന് തിളങ്ങി. അവന്‍ എനിക്ക് തരാതെ എന്റെ മുന്നില്‍ വെച്ച് ചോക്ലേറ്റ് തിന്നിട്ടുണ്ട്. എന്റെ കൂട്ടുകാര്‍ക്കും കൊടുത്തിട്ടില്ല, എന്റെ ഉപ്പയും ഗള്‍ഫിലാണ്. ഇന്നാള് വിളിച്ചപ്പോള്‍ ഉപ്പ പറഞ്ഞിട്ടുണ്ട്.
'' മോന് ഉപ്പവരുമ്പോള്‍ മിഠായി കൊണ്ടു വരാം'' അപ്പോള്‍ ഞാന്‍ ഷമീമിന് കൊടുക്കില്ല. ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി. രാധ ടീച്ചര്‍ക്ക് നാലെണ്ണം കൊടുക്കും അവന്‍ രണ്ടെണ്ണമേ കൊടുത്തിട്ടുള്ളൂ. സമയം അങ്ങിനെ ഇഴഞ്ഞിഴഞ്ഞു പോയി. അവസാനത്തെ പിരീഡും കഴിഞ്ഞ് ജനഗണമനയുടെ അകമ്പടിയോടെ ബെല്ലടിച്ചു.കുട്ടികള്‍ കലപില കൂട്ടി ക്ലാസില്‍ നിന്ന് വെളിയില്‍ വന്നു. 
ശ്രദ്ധിച്ചു കേള്‍ക്കണം. മഹാ സംഭവം നടന്നിട്ടില്ല. ഞാന്‍ ഓടി ക്ലാസിന് പുറത്തേക്ക് വരുമ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. എന്റെ എളിയയും രാധടീച്ചറും എന്നെ കാത്ത് നില്‍ക്കുന്നു. രാധ ടീച്ചര്‍ എന്നെ അടുത്തുവിളിച്ചു. ഓടിയാല്‍ കിതക്കും മുമ്പ് വീടെത്താം. എന്നിട്ടും എന്നെ കൂട്ടാന്‍ ആളു വന്നിരിക്കുന്നു. കൂട്ടികള്‍ക്കിടയിലൂടെ എളിയയുടെ കയ്യും പിടിച്ച് ഗമയില്‍ ഞാന്‍ നടന്നു. എല്ലാവരും എന്നില്‍ നിന്ന് എന്തോ മറച്ചുവെക്കുന്നത് പോലെ എനിക്ക് തോന്നിയില്ല. നടന്നുനടന്നു വീടെത്തി. വീട്ടില്‍ ആകെ ആള്‍ക്കൂട്ടം. വീടിന് മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ഏടത്തിയുടെ കല്യാണമാണോ? രാവിലെ വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ഞാന്‍ ചിന്‍ ചിന്തിച്ചു. ഞാന്‍ ഓടി വീട്ടില്‍ കയറി. അന്തരീക്ഷം ആകെ മാറിയത് പോലെ. ഉമ്മയും ഏടത്തിയും കരയുന്ന കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു. കല്യാണത്തിന് ആരെങ്കിലും കരയുമോ? ഞാന്‍ എല്ലാവരെയും നോക്കി.

എല്ലാവരും എന്നെ തന്നെ നോക്കുന്നു. ഞാന്‍ ഉമ്മയെ നോക്കി. ഉമ്മ കരയുകയാണോ. ആരും ഒന്നും പറയുന്നില്ല. എന്റെ നിസ്സഹായ അവസ്ഥ കണ്ടിട്ടാവണം അയാള്‍ എന്നെ വിളിച്ച് മിഷീന്‍ തറയില്‍ കൊണ്ടുപോയി. ഞാന്‍ ചോദിച്ചു 'എന്താ' സാന്ത്വനിപ്പിക്കുന്ന ഒരുപാട് വാക്കുകളുടെ അകമ്പടിയോടെ അയാള്‍ എന്നോട് പറഞ്ഞുകളഞ്ഞു. 'മോന്റെ ഉപ്പ മരിച്ചു'. ചേക്ലേറ്റ് മിഠായിയുടെ വര്‍ണകടലാസ് കൊണ്ട് ഞാന്‍ മനസ്സില്‍ തീര്‍ത്ത ഒരുപാട് കൊട്ടാരങ്ങളും കുറേ സ്വപ്നങ്ങളും രണ്ട് കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ ആ നിമിഷം ഭൂമിയിലേക്ക് നിലംപതിച്ചു.

Thursday, April 25, 2013

കുട്ടി പ്രണയം

ക്ലാസ്സിലെ മറ്റു കുട്ടികല്ക്കൊക്കെ ഉണ്ടായിരുന്നു പ്രണയം.. ഞാനും ഏറെ ആശിച്ചു ഒരു പ്രണയിനിയെ... ഏതു കാലത്ത് നടന്നതാണെന്ന് ചോദിച്ചാൽ ആറാം ക്ലാസിൽ പഠിക്കുമ്പോ..!!! 
അങ്ങനെ എന്റെ ക്ലാസിലെ മറ്റു പെണ്‍കുട്ടികൾ വഴി ഞാൻ അറിഞ്ഞു ഒരു കുട്ടിക്ക് എന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്.. അങ്ങനെ എനിക്കും..?? പിന്നെ ആരാണ് ആള് എന്നറിയാനുള്ള ആകാംഷയായി.. ഒടുവിൽ അവൾ പ്രത്യക്ഷപ്പെട്ടു... ആളെ മനസ്സിലായപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ ആദ്യത്തെ പ്രണയിനി എന്ന മധുരം കൊണ്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായി ഞാൻ...!!! എന്തായാലും കുറച്ചു ദിവസം ആലോചിച്ചിട്ട് ഒരു തീരുമാനത്തിൽ എത്താം എന്നും വെച്ച് താല്ക്കാലികമായി ഒരു ചിരിയും കൊടുത്തു മറുപടി പറയാതെ മുങ്ങി.. പിറ്റത്തെ തിങ്കളാഴ്ച ക്ലാസിലെത്തിയപ്പോ എല്ലാവരും കൂടി ഒരു ബെഞ്ചിന്റെ ചുറ്റും കൂടി നിന്ന് എന്തോ നോക്കുന്നു.. ഞാനും എത്തി വലിഞ്ഞു നോക്കി... ഒരു പേപറിൽ എന്തോ എഴുതിയിരിക്കുന്നു... കഷ്ട്ടപ്പെട്ടു അത് മറ്റവന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു വായിച്ചു നോക്കി.. 
"കൊഞ്ചൻ വ്യു 
മത്തി വ്യു 
കല്ലുമ്മകായി വ്യു 
അയിലാ വ്യു"
by നസി 
പടച്ചോനെ ഇത് ലവളുടെ പേരല്ലേ ..!!! നെഞ്ചിൽ ഒരു ഇടിത്തീ വീണു.. ഇനിയിപ്പോ ഇത് എനിക്ക് തരാൻ വേണ്ടി എഴുതിയതാവുമോ..??? അപ്പൊ തന്നെ എന്റെ തീരുമാനം ആയി, ഈ പ്രണയമൊക്കെ വലിയ പുലിവാല, അത് കൊണ്ട് ഞമ്മക്കത് വേണ്ടാ... 
പൂതികളൊക്കെ മാറ്റി വെച്ച് നല്ല കുട്ടിയായി സ്‌കൂളിൽ തുടര്ന്നു.. അങ്ങനെ ഏഴിലെത്തി.. ഒരു ചെറിയ വിനോദ യാത്ര കോഴിക്കോട്ടേക്ക്... എല്ലാവരും നല്ല ആവേശത്തിൽ.. ഓരോരുത്തരുടെയും 'പെയറും' വരുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയതിന്റെ ആവേശം..!!! ഞമ്മക്ക് പെയര് പോയിട്ട് ഒരു പയറു പോലും ഇല്ലാത്തത് കൊണ്ട് ആവേശം വല്ലാതങ്ങ് ഇല്ലായിരുന്നു.. 


അങ്ങനെ ബസ് കോഴിക്കോട്ടേക്ക് കുതിച്ചു... പാട്ടും ആട്ടവുമായി ആഘോഷിച്ചു കൊണ്ടുള്ള യാത്ര.. പെയറിനെ നോക്കാനില്ലാത്തത് കൊണ്ട് ഞാൻ മൈക്ക്  എടുത്തങ്ങു ആഘോഷിച്ചു.. കുറെ പാടി തളർന്നപ്പോ സീറ്റിൽ പോയി ഇരുന്നു.. അപ്പോഴാണ്‌ എന്റെ ഒന്നാം ക്ലാസ് മുതൽ കൂടെ പഠിക്കുന്ന കുട്ടി വന്നു പറഞ്ഞത്, "ഒരു കാര്യം പറയാനുണ്ട്.. ഒരാൾക്ക്‌ നിന്നോട് ഭയങ്കര ഇഷ്ട്ടമാണെന്നു".. ആദ്യാനുഭവം ഓർമയിൽ ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു "വേണ്ടായോ.. എന്നെ വിട്ടേക്ക്"
അവൾ സീറ്റിലേക്ക് മടങ്ങി... പക്ഷെ മനസ്സിൽ കുഴിച്ചിട്ടു കളഞ്ഞ മോഹങ്ങൾ എന്നെ വീണ്ടും ഉണർത്തുന്നത് പോലെ.. മനസ്സ് മന്ത്രിച്ചു, ആരാണെന്നെങ്കിലും ചോദിച്ചൂടായിരുന്നോ പൊട്ടാ..?? 
ഇനി എങ്ങനെ ചോദിക്കും എന്ന് ഓർത്തിരിക്കുമ്പോയാണ് അവൾ വീണ്ടും വന്നത്..(അവൾക്കൊരാളെ ലൈൻ ആക്കി കൊടുത്തതിന്റെ ഉപകാരമാവും..!!!) 
"ആളാരാണ്..?"
"നജി"
"നജി..????!!!! സത്യായിട്ടും..? വെറുതെ എന്നെ പറ്റിക്കാൻ കള്ളം പറയുന്നതല്ലേ..?"
"അല്ല, സത്യം.. കുറെ കാലമായി എന്നോട് പറയുന്നു, ഇന്ന് നിന്നോട് പറയാമെന്നു വിചാരിച്ചു."
പുറകിലോട്ടു നോക്കുമ്പോ സീറ്റിലിരുന്നു ചിരിക്കുന്നു കൊച്ചു കള്ളി..!!! 
മനസ്സിൽ ഒരു പതിനായിരം ലഡ്ഡു ഒരുമിച്ചങ്ങു പൊട്ടി.. മൊഞ്ചതീ, അനക്കിത് നേരത്തെ പറഞ്ഞൂടെനോ..?  അങ്ങനെ എനിക്കും കിട്ടി ഒരു കാമുകിയെ..!!!  

പിന്നെ പൊരിഞ്ഞ പ്രണയമായിരുന്നു, സ്കൂൾ വിട്ടു പോകുമ്പോൾ അവൾ വഴിയിൽ കാത്തു നിൽക്കും.. പരസ്പരം ചിരി കൈ മാറും(സംസാരം ക്ലാസിൽ നിന്ന് മാത്രം, പുറത്തു നിന്ന് സംസാരിച്ചു മാഷന്മാരു കണ്ടാൽ പുലിവാലാകും.. എല്ലാം വളരെ ശ്രദ്ധയോടെ വേണം കൈ കാര്യം ചെയ്യാൻ..!!!) ആ ഒരു ചിരി മതിയായിരുന്നു മനസ്സ് പ്രണയത്താൽ തുളുമ്പി നിറയാൻ..!!! 

അങ്ങനെ ഏഴാം ക്ലാസ് കഴിഞ്ഞു അവിടെ ഏഴിന് മുകളിൽ ഇല്ലാത്തത് കൊണ്ട് അടുത്തുള്ള ഹൈസ്കൂളിലേക്ക്.. ഫോണുകളൊന്നും ഇല്ലാതിരുന്നത് കൊണ്ട് പരസ്പരം ഒരു ബന്ധവും ഉണ്ടായിരുന്നില്ല..   അവധിക്കാലത്തു അവളെ കാണാൻ പറ്റാത്തതിന്റെ നൊമ്പരവുമായി അഡ്മിഷന് പോയപ്പോ കാണുമെന്നു പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല.. ക്ലാസ് തുടങ്ങി, പക്ഷെ അവൾ ഇല്ല.. അന്വേഷിച്ചപ്പോ മനസ്സിലായി,അവൾ ഹോസ്റ്റൽ സൌകര്യമുള്ള ഒരു സ്കൂളിലാണ് ചേർന്നിരിക്കുന്നത്.. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു, ഇനി രക്ഷയില്ല.. 
പ്രണയം മനസ്സില് തന്നെ ഉണ്ടായിരുന്നു..മറ്റാർക്കും നല്കാതെ എന്റെ ഹൃദയം ഞാൻ അവൾക്കായി മാറ്റി വെച്ചു.. കേറി കൊത്തിയ കിളികളെയെല്ലാം എറിഞ്ഞോടിച്ചു.. പിന്നെ കണ്ടു മുട്ടൽ പെരുന്നാളിനു അവൾ നാട്ടിൽ വരും, അന്ന് മാത്രമായി.. അന്ന് കണ്ടു ഒരു അഞ്ചു മിനുട്ട് സംസാരിച്ചാൽ അത് മതിയാവുമായിരുന്നു ഒരു വര്ഷത്തേക്ക്..!!! ചില പെരുന്നാളിന് സംസാരിക്കാനും പറ്റിയില്ല, കേവലം ചിരി കൈമാറലിൽ ഒതുങ്ങി..!!! (വല്ലാത്ത പ്രണയം തന്നെ..!!!)
മൂന്നു വർഷം 'അനശ്വര പ്രണയം' അങ്ങനെ കടന്നു പോയി.. ഒടുവിൽ പത്തും കഴിഞ്ഞു ഹയർ സെകന്റരിയിലെത്തി.. ആദ്യ ദിവസം സ്കൂളിൽ പോയി മടങ്ങി വരുമ്പോ ബസ് സ്ടാന്റിൽ അതാ അവൾ..!!! സംസാരിച്ചു, അടുത്തുള്ള സ്കൂളിലാണ് ചേർന്നിരിക്കുന്നത്.. മൂന്നു വർഷത്തോളം മറ്റാർക്കും പങ്കു വെക്കാതെ മനസ്സിൽ കാത്തു വെച്ച പ്രണയം വീണ്ടും പൂത്തു... ഇടയ്ക്കൊക്കെ കാണും, സംസാരിക്കും... അങ്ങനെ മുന്നോട്ടു പോയി, പ്ലസ്റ്റു അവസാനിക്കാറായി... അവളെ സ്റ്റാന്റിലും ബസിലും ഒന്നും കാണാത്തത് കൊണ്ട് അവളുടെ കൂട്ടുകാരിയോട് അന്വേഷിച്ചു.. കിട്ടിയ മറുപടി "അവൾ ഒന്നര വര്ഷമായി ഒരുത്തനുമായി പ്രണയത്തിലാണ്, വീട്ടുകാർ അറിഞ്ഞു.. അത് കൊണ്ട് ഇപ്പൊ അവർ സ്കൂളിൽ കൊണ്ട് പോകും, തിരിച്ചു കൂട്ടാനും വരും."

എന്റെ കണ്ണിലും മനസ്സിലും പുകയാണോ അതോ വേറെന്തെങ്കിലും ആണോ അപ്പൊ ഉണ്ടായത് എന്നറിയില്ല.. ചുറ്റിലും ഇരുട്ട് മൂടിയത് ഞാൻ അറിഞ്ഞു.. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന് നേരിട്ട് ചോദിക്കണം എന്ന് ഉറപ്പിച്ചു.. പക്ഷെ അവളെ എവിടെയും കണ്ടില്ല.. 
രണ്ടു വര്ഷത്തിനു ശേഷം ഡിഗ്രി പഠനത്തിനിടക്ക്‌ നാട്ടിൽ എത്തിയപ്പോ എന്റെ മുന്നിൽ വന്നു പെട്ടു അവൾ.. അന്ന് ചോദിക്കണം എന്ന് വിചാരിച്ചത് മനസ്സിലുണ്ടായിരുന്നു, പക്ഷെ ചോദിക്കാൻ തോന്നിയില്ല..
"ഭർത്താവാണോ..?"
"അതെ."
"കുട്ടിക്ക് ഇപ്പൊ എത്ര വയസ്സായി..?"
"മകനിപ്പോ ഒരു വയസ്സ് കഴിഞ്ഞതെ ഉള്ളു. " 
കുട്ടിയെ മടിയിലിരുത്തി ഭർത്താവിന്റെ(അതെ അവൻ തന്നെ) പിറകിൽ ബൈക്കിൽ കേറിയിരുന്നു അവൾ യാത്രയായി.. 

Sunday, January 13, 2013

ഒട്ടു മാവ്..

      ചെറിയ ആ വീടിന്റെ മുറ്റത്ത്‌ തന്നെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ആ മാവ്..കുട്ടുവിന്റെ അച്ഛന്‍ തന്റെ ചെറുപ്പത്തില്‍ നട്ടു വളര്‍ത്തിയെടുത്ത ഒട്ടുമാവ്.. മാമ്പഴ കാലത്ത് തേനൂറും മാമ്പഴം അതില്‍ നിറഞ്ഞു നിന്നു.. കുട്ടുവിന്റെ അമ്മയുടെ പരാതി എപ്പോഴും കേള്‍ക്കാറുണ്ട്, "ചോറും വേണ്ട കഞ്ഞിയും വേണ്ട, ഏതു നേരവും മാമ്പഴം തിന്നു നടക്കല്‍ തന്നെ.." കുട്ടുവിനു അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു ആ മാമ്പഴം.. അവന്‍ അത് തന്റെ സുഹൃതുക്കള്‍ക്കൊക്കെ കൊണ്ട് കൊടുക്കും, അതിന്റെ മധുരത്തെ കുറിച്ച് കൂട്ടുകാര്‍ പറയുന്നത് കേട്ട് അവന്‍ ആത്മാഭിമാനം കൊണ്ടു.. 

    വര്‍ഷങ്ങള്‍ കഴിഞ്ഞു കുട്ടു വലുതായി, കാലം മാറി... കല്യാണമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയി സുഖമായി ജീവിച്ചു കൊണ്ടിരിക്കെ ചെറിയ ആ വീട് മാറ്റി പണിയാം എന്ന ചിന്തയിലായി അയാള്‍...,. ഒടുവില്‍ വീട് പൊളിച്ചു, പകരം ഒരു മണി മാളിക ഉയര്‍ന്നു അവിടെ.. വലിയ വീടിന്റെ ഭംഗി കൂട്ടാന്‍ നല്ല ഒരു മതില് വേണമല്ലോ... പക്ഷെ മുറ്റത്ത്‌ തന്നെയുള്ള ആ മാവ് മുറിക്കാതെ മതില്‍ കെട്ടാന്‍ ആവില്ല.. അയാള്‍ മതിലു വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ഭാര്യ വിട്ടില്ല, "ഒരു മാവും പറഞ്ഞു വീടിന്റെ ഭംഗി കുറയ്ക്കാനോ..? രാവിലെ ആ മാവില്‍ നിന്നും ആദ്യത്തെ വീടിന്റെ മുറ്റത്ത്‌ വീഴുന്ന ഇലകള്‍ അടിച്ചു വാരി എന്റെ നടുവൊടിഞ്ഞു.. അത് വെട്ടാതെ ഞാന്‍ ഈ പുതിയ വീട്ടിലേക്കു കേറുന്ന പ്രശ്നമില്ല.." അവസാനം തന്റെ കുട്ടിക്കാലം ഒക്കെ മറന്നു തേനൂറും മാമ്പഴം നല്‍കിയിരുന്ന ആ മാവിന്റെ കഴുത്തില്‍ കോടാലി വെക്കാന്‍ അയാള്‍ തന്നെ ആളെ വിളിച്ചു കൊണ്ട് വന്നു... 
   താന്‍ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി പോവുകയാണ് എന്ന് അറിഞ്ഞ മാവ് ഒരുപാട് കരഞ്ഞു..പക്ഷെ അയാള്‍ അത് കണ്ടില്ല.. ഇത്രയും കാലം നിനക്ക് ഇഷ്ട്ടമുള്ളത്ര മാമ്പഴം തന്ന എന്നെ നശിപ്പിക്കാന്‍ പോകുന്ന നീ ഇതിനു പകരം അനുഭവിച്ചിട്ടെ ഈ ലോകത്ത് നിന്നും പോവൂ എന്ന ശാപത്തോടെ മാവ് നിലം പതിച്ചു..ഭാര്യയുടെ സ്വപ്നത്തിലെ പോലെ ഭംഗിയുള്ള മതിലും കെട്ടി അയാളും കുടുംബവും പുതിയ വീട്ടിലേക്കു ചേക്കേറി..  
    വര്‍ഷങ്ങള്‍ വീണ്ടും പൊഴിഞ്ഞു വീണു, അയാള്‍ക്ക്  വയസ്സായി.. മക്കളൊക്കെ പഠിച്ചു വലുതായി പല ഭാഗങ്ങളിലായി പല രാജ്യങ്ങളിലായി ചിതറി.. പ്രായത്തിന്റെ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങിയപ്പോ ഒറ്റയ്ക്ക് എണീറ്റ്‌ നടക്കാനൊക്കെ ഭയങ്കര പ്രയാസം.. മക്കളെ ഓരോരുത്തരെ ആയി വീട്ടില്‍ മാറി മാറി നില്‍പ്പിച്ചു.. പക്ഷെ ചുമയും മറ്റുമൊക്കെ മക്കളുടെ ഭാര്യമാര്‍ക്ക് ഇഷ്ട്ടപ്പെടാതായി തുടങ്ങി.. ഭാര്യമാര്‍ അവരവരുടെ ഭര്‍ത്താക്കന്മാരുടെ ചെവിയില്‍ മൂളാന്‍ തുടങ്ങി.. എന്തിനു ഇതിനെ ഇങ്ങനെ താങ്ങണം, എവിടേലും കൊണ്ട് വിട്ടാ പോരെ.. മൂളല്‍ കൂടി കൂടി ചെവിക്കു സമാധാനം ഇല്ലാതായപ്പോ മക്കളും മാറി ചിന്തിച്ചു തുടങ്ങി.. ആര്‍ക്കും ഉപകാരമില്ലാത്ത ഇതിനെ വല്ല ആതുരാലയത്തിലും കൊണ്ടിട്ടാല്‍ സമാധാനത്തോടെ ജീവിക്കാലോ..
   അങ്ങനെ ഒരു ദിവസം ആശുപത്രിയിലേക്ക് എന്നും പറഞ്ഞു മക്കള്‍ അയാളെ കുളിപ്പിച്ചൊരുക്കി എടുത്തു പുറത്തേക്കു കൊണ്ട് പോയി.. നേരെ പോയത് ഒരു വൃദ്ധ സദനത്തിലേക്ക്.. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ, ഇനിയൊരു ഉപകാരത്തിനും എത്താത്ത അച്ഛനെ ആ സദനത്തില്‍ ആക്കി മക്കള്‍ തിരിച്ചു, അവരുടെ സ്വാര്‍ഥത കൊണ്ട് സമാധാനപരം എന്ന് തോന്നുന്ന ജീവിതത്തിലേക്ക്..

  താന്‍ മക്കളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു, മക്കള്‍ക്ക്‌ എന്നെ വേണ്ടാതായിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് അധിക സമയം വേണ്ടി വന്നില്ല.. പൊട്ടി പൊട്ടി കരഞ്ഞു തളര്‍ന്നു വീണു അയാള്‍, ആ കരച്ചില്‍ കേള്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുറിച്ചു മാറ്റിയ ആ തേനൂറും മാവിന്റെ ആത്മാവ് അവിടെ എവിടെയോ ഉണ്ടായിരുന്നുവോ..??!!!