Tuesday, March 9, 2010

മകന്റെ വിവാഹത്തോടെ അമ്മക്കു സംഭവിക്കുന്നത്‌


ഒരു കുഞ്ഞു ജനിക്കുന്നതോടെ ഒരു അമ്മ കൂടി ജനിക്കുന്നു.

ഭര്‍ത്താവിനു വേണ്ടി മാത്രം കരുതിവെച്ചിരുന്ന സ്‌നേഹവും ശ്രദ്ധയും പരിചരണവും അന്നു മുതല്‍ പകുതിയിലും അധികം കുഞ്ഞിനുവേണ്ടി പങ്കുവെക്കപ്പെടുന്നു. ഇങ്ങനെ പങ്കുവെക്കപ്പെട്ട സ്‌നേഹം പൊട്ടിമുളച്ചു ഒരു വടവൃക്ഷമായി അമ്മ മനസ്സില്‍ വേരിറങ്ങി നില്‍ക്കുന്നു. (പക്ഷേ ഇന്നു പല അമ്മമാരും പാഴ്‌മരങ്ങളാണു വളര്‍ത്തിയതെന്ന തിരിച്ചറിവില്‍ പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കു
 ന്നു.)

മകന്‍ വിവാഹം കഴിക്കുന്നതോടെ അമ്മയുടെ മനോനിലയില്‍ വേദനിപ്പിക്കുന്ന ഒരു വ്യത്യാസം കണ്ടുതുടങ്ങുന്നു. മകന്‍ വലുതാകുന്നതും വിവാഹം കഴിക്കുന്നതും കാലങ്ങളായി സ്വപ്നം കണ്ടുകൊണ്ടു കഴിഞ്ഞിരുന്ന അമ്മ, മകന്റെ വിവാഹം കഴിയുന്നതോടെ അന്യരോട്‌, എന്തിനു സ്വന്തം ഭര്‍ത്താവിനോടുപോലും ഒന്നു തുറന്നു പറഞ്ഞാശ്വസിക്കാന്‍ കഴിയാത്തവിധം വേദനിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്കു സ്വയം പതിക്കുന്നു.

മകനിലുള്ള തന്റെ സ്വാതന്ത്ര്യം പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതിന്റെ വേദന. ഏകയായി, മൌനയായി, ഈ ദു:ഖം സഹിക്കാന്‍ എല്ലാ അമ്മമാരും വിധിക്കപ്പെട്ടിരിക്കുന്നു.

ജനിച്ച നാള്‍ മുതല്‍ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമൊക്കെ നിയന്ത്രിച്ചു പോന്നിരുന്ന ഒരു ഉടമസ്‌ഥാവകാശം പെട്ടെന്നൊരു ദിവസം ഹൈജാക്ക്‌ ചെയ്യപ്പെടുന്നതിന്റെ വേദന.

മകന്റെ മുറിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെന്ന്‌ അവന്റെ അലസതയില്‍, അടുക്കും ചിട്ടയുമില്ലായ്‌മയില്‍ ആക്രോശിച്ചുപോന്ന അമ്മക്ക്‌ വിവാഹം കഴിയുന്നതോടെ മകന്റെ മുറി അപരന്റെ മുറിപോലെയാകുന്ന അവസ്ഥ.

മകന്റെ അശ്രദ്ധയെക്കുറിച്ച്‌ ഒരായിരം ശകാരം ചൊരിഞ്ഞുകൊണ്ട്‌, ഉള്ളിന്റെയുള്ളിലൊളിപ്പിച്ച ഒരു സുഖത്തോടെ, മകന്റെ മുഷിഞ്ഞ ഷര്‍ട്ടും പാന്റും ജീന്‍സും അലക്കിയിരുന്ന അമ്മക്ക്‌ അവന്റെ ഡ്രസ്സുകളില്‍ പെട്ടെന്ന്‌ അവകാശമില്ലായ്മ അനുഭവപ്പെടുന്ന അവസ്ഥ.

ഇന്നലെവരെ അവന്റെ പോക്കറ്റില്‍ നിന്നും അവകാശത്തോടെ പൈസ എടുത്തിരുന്ന അമ്മക്ക്‌ മകന്റെ പോക്കറ്റ്‌ അന്യന്റെ മുതലാകുന്ന അവസ്ഥ.

കാലങ്ങളായി മറ്റെന്തിനേക്കാളും വലുതായി മകന്റെ ഭക്ഷണക്കാര്യം മാത്രം ശ്രദ്ധിച്ചുപോന്ന അമ്മക്ക്‌ പെട്ടെന്നൊരുദിവസം അവനു വിളമ്പിക്കൊടുക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു.

സ്കൂളില്‍ പോകുന്ന നാള്‍ മുതല്‍ അവനു വേണ്ടി തുറന്നിരുന്ന വഴിക്കണ്ണുകള്‍ മറ്റാരോ തട്ടിയെടുക്കുന്നതിന്റെ വേദന.

കാലങ്ങളായി കാത്തുസൂക്ഷിച്ച മകന്റെ അധിപത്യം കവര്‍ച്ച ചെയ്യപ്പെട്ടതിന്റെ നൊമ്പരം.

സ്വന്തം സാമ്രാജ്യമായിരുന്ന അടുക്കള പോലും അന്യമാകുന്ന അവസ്ഥ.

പണ്ടെങ്ങോ മറ്റൊരാളില്‍ നിന്നും കവര്‍ന്നെടുത്ത വേദനയാണിതെന്ന തിരിച്ചറിവില്‍ അമ്മയുടെ വ്യക്തിത്വത്തില്‍ അറിയാതെ ഈര്‍ഷ്യ പടരുന്നു.

അമ്മ അങ്ങനെ അമ്മായിയമ്മയായി മാറുന്നു.

കടപ്പാട് ഇ ഷൈജു 

Wednesday, March 3, 2010

ഹര്‍ത്താല്‍ ദിനത്തിലെ ഇറച്ചി കച്ചവടം....





മലയാളികള്‍ പൊതുവേ തടിയന്മാര്‍ ആണെന്നാണല്ലോ..ഇറച്ചിവെട്ടുകാരന്‍ മനാഫിന്റെ വാക്കുകളില്‍ നിന്നും മലയാളികള്‍ (ഈ പറയുന്ന ഞാനും) തടിചില്ലെന്കിലെ അത്ഭുതമുള്ളൂ.. കാരണം ഹര്‍ത്താല്‍ ദിനങ്ങളില്‍ സാധാരണ വില്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി ഇറച്ചിയാനത്രേ അവന്‍ വില്കാരുല്ലത് ...!!!!! ഹര്‍ത്താല്‍ ദിന സ്പെഷ്യല്‍ അറവുശാലകള്‍ നാട്ടില്‍ വേറെ ഉണ്ട് എന്നിട്ട് പോലും അവന്റെ കച്ചവടം ഇരട്ടിയാണ് എന്ന്..!!! നോമ്പ് കാലത്ത് മുസ്ലിംകള്‍ ഇറച്ചി കൂടുതലായി വാങ്ങുന്നത് കൊണ്ട് താത്കാലിക ഇറച്ചി കടകള്‍ തുടങ്ങാറുണ്ട് (എന്ജിനീയരുടെ ഭാഷയില്‍ പറഞ്ഞാല്‍ LOAD SHARING ), അത് പോലെയാണ് ഹര്‍ത്താല്‍ ദിനത്തിലെ സ്പെഷ്യല്‍ ഇറച്ചി കടകള്‍... ഒരു പൊതു അവധി ദിവസമാണെങ്കില്‍ വീട്ടില്‍ എല്ലാവരും ഉണ്ടാവണമെന്നില്ല, കാരണം അവധി ദിവസത്തില്‍ ഏതെങ്കിലും കല്യാണം, ഗ്രിഹപ്രവേശം തുടങ്ങി എന്തെങ്കിലും പരിപാടികള്‍ ഉണ്ടാവും... പക്ഷെ ഹര്‍ത്താല്‍ ദിനത്തില്‍ ഇങ്ങനെയുള്ള യാതൊരു വിധ പരിപാടികളും ഉണ്ടാവാത്തത് കൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ കാണും... പിന്നെ നല്ല ഭക്ഷണവും ഉണ്ടാക്കി വീട്ടില്‍ ഇരുന്നു ഹര്‍ത്താല്‍ "ആഘോഷം"....!!!!!
ഈയുള്ളവന് ഈ ഹര്‍ത്താല്‍ ദിനം ഡ്യൂട്ടി ആയിരുന്നു. ഹാ കഷ്ടം... പക്ഷെ ഡ്യൂട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല എല്ലാം നോര്‍മല്‍... അത് കൊണ്ട് ഒരു കാര്യം മനസ്സിലായി, എല്ലാവരും വീടുകളില്‍ ടി വി യുടെ മുന്നില്‍ ഫാനും ഇട്ടു ഒരേ ഇരിപായിരുന്നു എന്ന്... ചുരുക്കി പറഞ്ഞാല്‍ ഒരു അവധി ദിനത്തെക്കാള്‍ നാം ഹര്‍ത്താലീയര്‍ (മലയാളികള്‍...!!!) ആഘോഷിക്കുന്നത് നമ്മുടെ സ്വന്തം ഹര്‍ത്താല്‍ തന്നെ..!!!!!
പിന്കുറിപ്പ്:- ബിവരജെസ് കോര്പരെഷനുമായി ബന്ധമില്ലതതിനാല്‍ അതിന്റെ അവസ്ഥ ചെര്‍ക്കാത്തതിനു ക്ഷമ ചോദിക്കുന്നു.. അതും കൂടെ ചേര്‍ത്താലേ ഇത് പൂര്‍ണമാവു എന്ന് അറിയാം എന്നാല്‍ പോലും...........
posted by തസ്നീം അലി

Wednesday, February 10, 2010

കൊച്ചിന്‍ ഹനീഫാ മാപ്പ്.......


ഒരു  വ്യക്തിയെ എങ്ങനെ കൊല്ലാം എന്ന് നമുക്ക് നമ്മുടെ മാധ്യമങ്ങള്‍ ബ്രെകിംഗ് ന്യൂസ്‌ ആയി കാണിച്ചു തന്നു...ഒരു വാര്‍ത്ത ഫ്ലാഷ് ന്യൂസും breaking ന്യൂസും ഒക്കെ ആയി കാണിക്കുമ്പോള്‍ അതിന്റെ വസ്തുത എന്താണെന്നു മനസ്സിലാക്കേണ്ട ബാധ്യത  നമ്മുടെ മാധ്യമങ്ങള്‍ മറന്നു പോകുന്നു...ആരെങ്കിലും വിളിച്ചു  പറഞ്ഞ നുണകള്‍ "നേരോടെ നിരന്തരം നിര്‍ഭയം" ജനങ്ങള്‍ക്ക് എത്തിച്ചു തരാനുള്ള മത്സരത്തിനിടയ്ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത, ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് കൊച്ചിന്‍ ഹനീഫയോട് മാധ്യമങ്ങള്‍ ചെയ്തത്...വസ്തുതകള്‍ മനസ്സിലാക്കാതെ ഇങ്ങനെ എത്ര വാര്‍ത്തകള്‍ ഇവര്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു തന്നു...എല്ലാം കഴിഞ്ഞു ഒരു ഖേദം....ഹനീഫാ......ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് പോലും അറിയില്ല...ഇവരോട് പൊറുക്കേണമേ .........